രാജ്യത്ത് സൈബർ തട്ടിപ്പുകളും വ്യാജ സിം കാർഡുകളുടെ ഉപയോഗവും തടയുന്നതിന്റെ ഭാഗമായി കേന്ദ്ര ടെലികോം വകുപ്പ് സുപ്രധാനമായ പുതിയ ഉത്തരവ് പുറത്തിറക്കി. ഇതിന്റെ ഭാഗമായി ഒരാളുടെ പേരിൽ പരമാവധി അനുവദനീയമായ 9 സിം കാർഡുകൾ ഉണ്ടെങ്കിൽ, അവർക്ക് ഇനി പുതിയ മൊബൈൽ കണക്ഷനുകൾ നൽകരുതെന്ന് ടെലികോം സേവന ദാതാക്കൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അനധികൃതമായി സിം കാർഡുകൾ കൈവശം വെക്കുന്നത് തടയുന്നതിനുമുള്ള കടുത്ത നടപടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
പുതിയ ഉത്തരവ് പ്രകാരം ടെലികോം കമ്പനികൾ ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഉപഭോക്താക്കളുടെ വിവരങ്ങൾ പരിശോധിക്കണം. ഇതിനായി ആഗസ്റ്റ് 23 മുതൽ പരമാവധി സിം പരിധിയിലെത്തിയ ഉപഭോക്താക്കളുടെ ചിത്രങ്ങളും വിവരങ്ങളും ഈ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകും. ഇതിന്റെ അടിസ്ഥാനത്തിൽ ആഗസ്റ്റ് 24 മുതൽ പുതിയ കണക്ഷന് അപേക്ഷിക്കുന്ന വ്യക്തിയുടെ പേരിൽ ഇതിനകം 9 സിം കാർഡുകൾ ഉണ്ടെങ്കിൽ, അത്തരം അപേക്ഷകൾ സ്വീകരിക്കാൻ പാടില്ല എന്ന് കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജമ്മു കശ്മീർ, അസം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ തുടങ്ങിയ പ്രത്യേക മേഖലകളിൽ ഈ പരിധി 6 സിം കാർഡുകളാണെന്നതും ശ്രദ്ധേയമാണ്.

