മെറ്റയിൽ 15,000-ത്തിലധികം ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

മെറ്റയിൽ 15,000-ത്തിലധികം ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

മാർക്ക് സക്കർബർഗിന്റെ നേതൃത്വത്തിലുള്ള മെറ്റ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. കമ്പനിയുടെ ആകെ ജീവനക്കാരുടെ 20 ശതമാനത്തിലധികം പേരെ, അതായത് ഏകദേശം 15,800-ഓളം ഉദ്യോഗസ്ഥരെ ഈ തീരുമാനം ബാധിച്ചേക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ വർദ്ധിച്ചുവരുന്ന ചെലവുകളും, എഐ അധിഷ്ഠിതമായ പ്രവർത്തനശൈലിയിലേക്ക് കമ്പനിയെ മാറ്റാനുള്ള തന്ത്രപരമായ നീക്കങ്ങളുമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. നിലവിൽ എത്രപേരെ പിരിച്ചുവിടണം എന്നതിനെക്കുറിച്ച് കൃത്യമായ പ്ലാൻ തയ്യാറാക്കാൻ ഉന്നത ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു.

എഐ ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതിനായി ഭീമമായ തുകയാണ് മെറ്റ ചെലവഴിക്കുന്നത്. 2028-ഓടെ ഡാറ്റാ സെന്ററുകൾക്കായി മാത്രം 600 ബില്യൺ ഡോളർ ചെലവഴിക്കാനാണ് കമ്പനിയുടെ തീരുമാനം. കൂടാതെ, ലോകത്തെ പ്രമുഖ എഐ ഗവേഷകരെ ആകർഷകമായ ശമ്പള പാക്കേജുകൾ നൽകി സ്വന്തമാക്കുന്നതിനും കമ്പനി വലിയ തുക നീക്കിവെക്കുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂലധന ചെലവ് ഇരട്ടിയായി വർദ്ധിക്കുന്നത് കമ്പനിയുടെ സാമ്പത്തിക ക്രമീകരണങ്ങളെ ബാധിച്ചിട്ടുണ്ട്. ഇതാണ് നിലവിലുള്ള ജീവനക്കാരുടെ എണ്ണം കുറച്ച് ‘ലീനർ ഓപ്പറേഷൻസ്’ നടപ്പിലാക്കാൻ മെറ്റയെ പ്രേരിപ്പിക്കുന്നത്.

സാങ്കേതിക മേഖലയിലെ മറ്റ് പ്രമുഖ സ്റ്റാർട്ടപ്പുകളെയും എഐ കമ്പനികളെയും ഏറ്റെടുക്കുന്നതിനായി കോടിക്കണക്കിന് ഡോളറാണ് മെറ്റ ഒഴുക്കുന്നത്. അടുത്തിടെ മോൾട്ട്ബുക്ക്, ചൈനീസ് സ്റ്റാർട്ടപ്പായ മനുസ് എന്നിവ ഏറ്റെടുത്തതും സ്കെയിൽ എഐയിൽ നടത്തിയ വൻ നിക്ഷേപവും ഇതിന് ഉദാഹരണങ്ങളാണ്. 2022-23 കാലഘട്ടത്തിലെ പുനഃസംഘടനയ്ക്ക് ശേഷം മെറ്റ നടത്തുന്ന ഏറ്റവും വലിയ പിരിച്ചുവിടലായിരിക്കും ഇത്. വരും മാസങ്ങളിൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളും കൃത്യമായ കണക്കുകളും പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

administrator

Related Articles