ഡിജിറ്റൽ പേയ്മെന്റ് സേവനദാതാവായ ഫോൺപേ, ഉപയോഗശൂന്യമായി കിടക്കുന്ന വാലറ്റുകളിൽ നിന്ന് പിഴ ഈടാക്കാൻ ഒരുങ്ങുന്നു. ‘വാലറ്റ് ഇനാക്ടിവിറ്റി മെയിന്റനൻസ് ഫീസ്’ എന്ന പേരിലാണ് കമ്പനി തുക ഈടാക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി (365 ദിവസം) വാലറ്റ് വഴി ഒരു സാമ്പത്തിക ഇടപാടും നടത്താത്ത ഉപയോക്താക്കൾക്കാണ് ഈ നിയമം ബാധകമാകുന്നത്.
സാമ്പത്തിക വർഷത്തിലെ ഓരോ പാദത്തിലും 100 രൂപയാണ് പിഴയായി ഈടാക്കുക. വാലറ്റിൽ 100 രൂപയിൽ കൂടുതൽ ബാലൻസ് ഉണ്ടെങ്കിൽ അതിൽ നിന്ന് നേരിട്ട് തുക കുറയ്ക്കും. ബാലൻസ് 100 രൂപയിൽ താഴെയാണെങ്കിൽ ഉള്ള തുക മുഴുവൻ ഈടാക്കും. എന്നാൽ, വാലറ്റ് ബാലൻസ് ഒരിക്കലും നെഗറ്റീവ് ആകില്ലെന്നും പൂജ്യമായി മാറുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
നിഷ്ക്രിയമായ വാലറ്റുകളിൽ നിന്ന് പിഴ ഈടാക്കുന്നതിന് 15 ദിവസം മുമ്പ് ഫോൺപേ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകും. ഈ 15 ദിവസത്തിനുള്ളിൽ വാലറ്റ് ഉപയോഗിച്ച് ഏതെങ്കിലും ഒരു സാമ്പത്തിക ഇടപാട് നടത്തുകയാണെങ്കിൽ പിഴയിൽ നിന്ന് ഒഴിവാകാം. അപ്പോൾ വാലറ്റ് സ്റ്റാറ്റസ് വീണ്ടും ‘ആക്റ്റീവ്’ ആയി മാറും.

