എഐ നിയന്ത്രണത്തിൽ കൊളറാഡോയ്ക്ക് എതിരെ മസ്‌കിന്റെ പടയൊരുക്കം

എഐ നിയന്ത്രണത്തിൽ കൊളറാഡോയ്ക്ക് എതിരെ മസ്‌കിന്റെ പടയൊരുക്കം

കൃത്രിമബുദ്ധി (AI) സംവിധാനങ്ങളെ നിയന്ത്രിക്കാനുള്ള കൊളറാഡോ സംസ്ഥാനത്തിന്റെ നീക്കത്തിനെതിരെ നിയമപോരാട്ടവുമായി എലോൺ മസ്‌കിന്റെ xAI. ജൂൺ 30 മുതൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന ‘സെനറ്റ് ബിൽ 24-205’ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി xAI യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിൽ കേസ് ഫയൽ ചെയ്തു. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ മേഖലകളിൽ ഉപയോഗിക്കുന്ന “ഉയർന്ന അപകടസാധ്യതയുള്ള” എഐ സംവിധാനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നതാണ് പുതിയ നിയമം. എന്നാൽ ഈ നിയമം അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള ഒന്നാം ഭേദഗതിയുടെ ലംഘനമാണെന്നാണ് xAI-യുടെ വാദം.

തങ്ങളുടെ പ്രമുഖ എഐ മോഡലായ ‘ഗ്രോക്കിന്റെ’ (Grok) പ്രവർത്തനത്തിൽ ഇടപെടാൻ നിയമം സംസ്ഥാനത്തിന് അധികാരം നൽകുന്നുവെന്ന് കമ്പനി ആരോപിക്കുന്നു. വൈവിധ്യം, വിവേചനം എന്നിവയെക്കുറിച്ചുള്ള സർക്കാരിന്റെ കാഴ്ചപ്പാടുകൾക്കനുസരിച്ച് മാറ്റം വരുത്താൻ നിർബന്ധിക്കുന്നത് ഗ്രോക്കിന്റെ വസ്തുനിഷ്ഠതയെ തകർക്കുമെന്നും മസ്‌കിന്റെ സ്ഥാപനം കോടതിയെ അറിയിച്ചു. ഓരോ സംസ്ഥാനങ്ങളും വ്യത്യസ്തമായ നിയമങ്ങൾ നിർമ്മിക്കുന്നത് എഐ രംഗത്തെ നവീകരണത്തെ തടസ്സപ്പെടുത്തുമെന്നും വിപണിയിലെ മത്സരത്തെ ഇല്ലാതാക്കുമെന്നും xAI മുന്നറിയിപ്പ് നൽകി.

എഐ നിയന്ത്രണങ്ങൾ സംസ്ഥാന തലത്തിലല്ല, മറിച്ച് ഫെഡറൽ തലത്തിൽ വാഷിംഗ്ടൺ ആണ് കൈകാര്യം ചെയ്യേണ്ടതെന്ന തർക്കം ഈ കേസോടെ വീണ്ടും സജീവമായിരിക്കുകയാണ്. ദേശീയ സുരക്ഷയെയും എഐ രംഗത്തെ അമേരിക്കയുടെ ആഗോള നേതൃത്വത്തെയും ഇത്തരം പ്രാദേശിക നിയമങ്ങൾ ദുർബലപ്പെടുത്തുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങളും നേരത്തെ സൂചിപ്പിച്ചിരുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ എഐ ഉപദേഷ്ടാക്കളും ഏകീകൃതമായ ദേശീയ ചട്ടക്കൂടിനെയാണ് പിന്തുണയ്ക്കുന്നത്. അതേസമയം, കേസിനെക്കുറിച്ച് പ്രതികരിക്കാൻ കൊളറാഡോ അറ്റോർണി ജനറൽ ഓഫീസ് ഇതുവരെ തയ്യാറായിട്ടില്ല.

administrator

Related Articles