ബാര്‍ക് റേറ്റിങുമായി ബന്ധപ്പെട്ട് പുറത്തുവന്ന ആരോപണത്തിൽ പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍. പരാതിയില്‍ പ്രാഥമിക അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും മുന്നോട്ടുപോവുകയെന്നും സംഭവം വളരെ ഗൗരമുള്ളതാണെന്നും ഡിജിപി പറഞ്ഞു.
ബാര്‍ക്ക് ഡാറ്റ അട്ടിമറിക്കാന്‍ കോടികള്‍ കൈക്കൂലിവാങ്ങുന്ന സംഘത്തിന്റെ വിശദാംശങ്ങള്‍ ഇന്ന് ട്വന്റിഫോര്‍ ന്യൂസ് പുറത്തുവിട്ടിരുന്നു. 50,000 കോടി പരസ്യ വരുമാനമുളള ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്തെ റേറ്റിങ് ഏജന്‍സിയായ ബാര്‍ക്കിലെ ചില ജീവനക്കാര്‍, ഡാറ്റകള്‍ അട്ടിമറിക്കാന്‍ കോടികള്‍ കൈക്കൂലി വാങ്ങിയെന്നാണ് വിശദാംശങ്ങള്‍ പുറത്തുവിട്ടുകൊണ്ട് 24 ന്യൂസിന്റെ ആരോപണം. ബാര്‍ക്കിലെ മിഡില്‍ ലെവല്‍ ഉദ്യോഗസ്ഥനായ പ്രേംനാഥ് എന്നയാളുടെ നേതൃത്വത്തില്‍ മുംബൈ കേന്ദ്രീകരിച്ചുള്ള സംഘമാണ് ഈ തട്ടിപ്പിന് പിന്നിലെന്നും 24 ന്യൂസ് ആരോപിക്കുന്നു.
കേരളത്തിലെ ഒരു ചാനല്‍ ഉടമയുടെ അക്കൗണ്ടില്‍ നിന്നും പ്രേംനാഥിന്റെ വാലറ്റിലേക്ക് കോടികളെത്തിയെന്നാണ് ആരോപണം. ക്രിപ്‌റ്റോ കറന്‍സി USDT വഴിയാണ് ചാനല്‍ ഉടമ പണം കൈമാറ്റം ചെയ്തിരിക്കുന്നത്. ബാര്‍ക്ക് ജീവനക്കാരന്‍ പ്രേംനാഥും കേരളത്തിലെ പ്രസ്തുത ചാനല്‍ ഉടമയും തമ്മില്‍ നിരന്തരം ഫോണ്‍വിളികളും വാട്‌സ് ആപ്പ് ചാറ്റുകളും നടന്നു. ട്വന്റിഫോര്‍ ന്യൂസ് ചാനല്‍ വാട്‌സ്ആപ്പ് ചാറ്റുകളും വിശദാംശങ്ങളും ഇന്ന് പുറത്തുവിട്ടിരുന്നു.

