മലയാളികളുടെ പ്രിയപ്പെട്ട സ്വഭാവനടിയാണ് കുളപ്പുള്ളി ലീല. ഹാസ്യകഥാപാത്രങ്ങളിലൂടെയും വ്യത്യസ്തമായ വേഷങ്ങളിലൂടെയും പ്രേക്ഷകരുടെ മനംകവർന്ന താരം മുന്നൂറ്റമ്പതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ, ഇക്കൂട്ടത്തിൽ ഏറ്റവും വേദനയുണ്ടാക്കുന്നതും അസ്വസ്ഥതയുണ്ടാക്കുന്നതുമായ ഒരു അനുഭവം സോഷ്യൽ മീഡിയയിൽ പടരുന്ന വ്യാജ മരണവാർത്തകളാണ്. താൻ അന്തരിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
“ഞാൻ മരിച്ചോ എന്നറിയാൻ ഒരുപാട് പേരാണ് എന്നെ വിളിച്ച് ചോദിച്ചത്. ഞാൻ മരിക്കാഞ്ഞിട്ട് ആർക്കാണ് ഇത്ര ബുദ്ധിമുട്ട്?” എന്ന് താരം ചോദിക്കുന്നു. തന്റെ മരണവാർത്ത അറിഞ്ഞ് റീത്തുമായി ആളുകൾ വീട്ടിലെത്തിയെന്നും, ഇത് കേട്ട് തന്റെ അമ്മ വല്ലാതെ ഭയന്നെന്നും താരം വേദനയോടെ പറയുന്നു. യൂട്യൂബ് ചാനലുകൾക്ക് പണം സമ്പാദിക്കാൻ വേണ്ടി ഒരാളെ ഇല്ലാതാക്കുന്ന ഈ പ്രവണത വലിയ പാതകമാണെന്ന് താരം ഓർമ്മിപ്പിക്കുന്നു. “ഒരാളെ കൊന്ന് നിങ്ങൾ പൈസ ഉണ്ടാക്കിയാൽ അത് നിങ്ങൾക്ക് ദഹിക്കില്ല. ദൈവത്തെ ഓർത്ത് എന്നെ കൊല്ലരുത്, എനിക്ക് കുറച്ചുകാലം കൂടി ജീവിക്കണം,” എന്ന് കുളപ്പുള്ളി ലീല അപേക്ഷിക്കുന്നു.

