സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കുട്ടികളെ ആസക്തിയിലേക്കും മാനസികാഘാതത്തിലേക്കും നയിക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്ന ആരോപണത്തിൽ മെറ്റയും യൂട്യൂബും കുറ്റക്കാരാണെന്ന് ലോസ് ഏഞ്ചൽസിലെ കോടതി കണ്ടെത്തി. ‘കെജിഎം’ എന്നറിയപ്പെടുന്ന 20 വയസ്സുകാരി നൽകിയ ഹർജിയിലാണ് കോടതിയുടെ സുപ്രധാന വിധി. ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ ആപ്പുകളുടെ സവിശേഷതകൾ കാരണം തന്റെ ബാല്യകാലം മാനസികമായും സാമൂഹികമായും തകർക്കപ്പെട്ടുവെന്ന പരാതിക്കാരിയുടെ വാദം അംഗീകരിച്ച കോടതി, ആറ് മില്യൺ ഡോളർ (ഏകദേശം 50 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു.
നഷ്ടപരിഹാര തുകയുടെ 70 ശതമാനം മെറ്റയും ബാക്കി തുക യൂട്യൂബും നൽകണം. ഇൻസ്റ്റഗ്രാം മേധാവി ആദം മൊസെരി ആസക്തിയുണ്ടാക്കുന്ന സവിശേഷതകളെ വിചാരണയ്ക്കിടെ നിഷേധിച്ചെങ്കിലും, കമ്പനിയുടെ തുടക്കകാലത്ത് കൗമാരക്കാരെ പ്ലാറ്റ്ഫോമിൽ കൂടുതൽ സമയം പിടിച്ചിരുത്താൻ ലക്ഷ്യമിട്ടിരുന്നതായി മാർക്ക് സുക്കർബർഗ് കോടതിയിൽ സമ്മതിച്ചു. വരുമാനം വർദ്ധിപ്പിക്കാനായി കൊണ്ടുവന്ന ‘ഇൻഫിനിറ്റ് സ്ക്രോൾ’ പോലുള്ള ഫീച്ചറുകൾ ഉപയോക്താക്കളെ ആപ്പുകളിൽ തളച്ചിടാൻ ഉദ്ദേശിച്ചുള്ളതാണെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ വാദിച്ചു.
യൂട്യൂബ് ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം അല്ലെന്നും സ്ട്രീമിംഗ് സേവനമാണെന്നുമാണ് ഗൂഗിൾ കോടതിയിൽ വാദിച്ചത്. വിധിയോട് യോജിക്കുന്നില്ലെന്നും അപ്പീൽ നൽകുമെന്നും മെറ്റയും ഗൂഗിളും അറിയിച്ചു. അതേസമയം, കേസിന്റെ വിചാരണ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ടിക്ടോകും സ്നാപ്പും പരാതിക്കാരിയുമായി ഒത്തുതീർപ്പിലെത്തിയിരുന്നു. കുട്ടികളുടെ സുരക്ഷയെയും മാനസികാരോഗ്യത്തെയും ബാധിക്കുന്ന വിധത്തിൽ ആപ്പുകൾ നിർമ്മിച്ചുവെന്നാരോപിക്കുന്ന കേസുകളിൽ പുറത്തുവരുന്ന ആദ്യത്തെ വിധി എന്ന നിലയിൽ ഇതിന് വലിയ പ്രാധാന്യമുണ്ട്.

