സ്മാർട്ട്ഫോൺ ലോകം ഏറെ കാലമായി കാത്തിരിക്കുന്ന തങ്ങളുടെ ആദ്യ ഫോൾഡബിൾ ഐഫോൺ പുറത്തിറക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് അമേരിക്കൻ ടെക് ഭീമനായ ആപ്പിൾ. സാംസങ് ഉൾപ്പെടെയുള്ള കമ്പനികൾ ഫോൾഡബിൾ വിപണിയിൽ ഇതിനകം തന്നെ കരുത്തുറപ്പിച്ചു കഴിഞ്ഞെങ്കിലും, ഡിസൈനിലും സോഫ്റ്റ്‌വെയറിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നുകൊണ്ട് ഈ മേഖല പിടിച്ചെടുക്കാനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്. ഫോൺ തുറക്കുമ്പോൾ ഐപാഡ് മിനിയുടെ വലിപ്പമുള്ള സ്ക്രീനും, മടക്കി വെക്കുമ്പോൾ സാധാരണ ഐഫോണിന് സമാനമായ ഡിസ്പ്ലേയുമാണ് ഈ മോഡലിന്റെ പ്രധാന ആകർഷണം.
ഫോൾഡബിൾ ഐഫോണിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഐഒഎസ് ഇന്റർഫേസ് ആയിരിക്കും ഇതിലുണ്ടാവുക. ഒരേസമയം രണ്ട് ആപ്പുകൾ ഉപയോഗിക്കാൻ കഴിയുന്ന മൾട്ടി-ടാസ്കിംഗ് സൗകര്യം ഇതിലൂടെ ലഭ്യമാകും. ഐപാഡുകളിലെ ആപ്പ് ലേഔട്ടിന് സമാനമായി സ്ക്രീനിന്റെ ഇടതുവശത്ത് സൈഡ് ബാർ ഉൾപ്പെടുത്തുന്ന രീതിയിലായിരിക്കും ഇതിന്റെ ക്രമീകരണം. ഐപാഡ് ഒഎസിന് പകരം ഐഒഎസ് തന്നെയാണ് ഉപയോഗിക്കുന്നതെങ്കിലും, ഡെവലപ്പർമാർക്ക് അവരുടെ ആപ്പുകൾ വലിയ സ്ക്രീനിന് അനുയോജ്യമായ രീതിയിൽ മാറ്റാൻ ഈ പുതിയ സംവിധാനം സഹായിക്കും.
ഫോൾഡബിൾ ഫോണുകളുടെ പ്രധാന വെല്ലുവിളിയായ സ്ക്രീനിലെ ‘ക്രീസ്’ (മടക്കുമ്പോൾ വീഴുന്ന പാട്) പരിഹരിക്കാൻ ആപ്പിൾ പുതിയ സാങ്കേതികവിദ്യ പരീക്ഷിക്കുന്നുണ്ട്. സ്ക്രീനിലെ പാടുകൾ ഗണ്യമായി കുറയ്ക്കാനും ദീർഘകാലം ഈടുനിൽക്കുന്ന ഡിസ്പ്ലേ ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ, പുറത്തെ സ്ക്രീനിൽ ആദ്യമായി ഹോൾ-പഞ്ച് ക്യാമറ ഡിസൈൻ ആപ്പിൾ പരീക്ഷിച്ചേക്കും. ഫേസ് ഐഡിക്ക് പകരം ഐഫോൺ എസ്ഇ മോഡലുകൾക്ക് സമാനമായി സൈഡ് ബട്ടണിൽ ടച്ച് ഐഡി ഫിംഗർപ്രിന്റ് സെൻസർ ഉൾപ്പെടുത്താനാണ് കമ്പനിയുടെ തീരുമാനം.

