ലോകത്തെ ഏറ്റവും വലിയ ടെക്നോളജി പ്രദർശനമായ ബാഴ്സലോണ മൊബൈൽ വേൾഡ് കോൺഗ്രസിൽ നിർണ്ണായക പ്രഖ്യാപനവുമായി ജിയോ പ്ലാറ്റ്‌ഫോംസ്. വെറും കണക്റ്റിവിറ്റി നൽകുന്ന കമ്പനി എന്നതിനപ്പുറം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കേന്ദ്രീകൃതമായ ഒരു ഭാവിയിലേക്കാണ് ജിയോ ചുവടുമാറ്റുന്നതെന്ന് ഗ്രൂപ്പ് സിഇഒ മാത്യു ഉമ്മൻ വ്യക്തമാക്കി. കേവലം ഡാറ്റ കൈമാറുന്ന ശൃംഖലകളിൽ നിന്ന് ആധുനിക എഐ സേവനങ്ങളുടെ പവർഹൗസുകളായി ടെലികോം കമ്പനികൾ മാറുന്ന പുതിയ യുഗത്തിനാണ് ജിയോ തുടക്കമിടുന്നത്.
ടെലികോം വ്യവസായം അതിന്റെ മൂന്നാമത്തെ പരിണാമ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്യഘട്ടത്തിൽ വോയ്‌സ് കോളുകളുടെ ദൈർഘ്യമായിരുന്നു വരുമാന മാർഗ്ഗമെങ്കിൽ രണ്ടാം ഘട്ടത്തിൽ അത് ഡാറ്റാ ബൈറ്റുകളായി മാറി. എന്നാൽ ഇനി വരാനിരിക്കുന്നത് ‘എഐ ടോക്കണുകളുടെ’ കാലമാണ്. എഐ മാതൃകകൾ വിവരങ്ങൾ വിശകലനം ചെയ്യാൻ ഉപയോഗിക്കുന്ന അടിസ്ഥാന യൂണിറ്റായ ടോക്കണുകൾ ആയിരിക്കും ഇനി സേവനങ്ങളുടെ പുതിയ അളവുകോൽ. നെറ്റ്‌വർക്കിനുള്ളിൽ തന്നെ അതിവേഗ എഐ പ്രോസസ്സിംഗ് സാധ്യമാക്കുന്ന ഒരു ‘ഇന്റലിജൻസ് ഗ്രിഡ്’ ജിയോ വികസിപ്പിക്കുകയാണ്.
ഇന്ത്യയിൽ ഡാറ്റാ നിരക്കുകൾ കുറച്ച് വിപ്ലവം സൃഷ്ടിച്ച അതേ മാതൃക എഐ മേഖലയിലും ആവർത്തിക്കാനാണ് ജിയോയുടെ പദ്ധതി. എഐ പ്രോസസ്സിംഗിന് ആവശ്യമായ വൈദ്യുതിയും കമ്പ്യൂട്ടിംഗ് ശേഷിയും കണക്കിലെടുത്ത്, ‘ഡോളർ പെർ ടോക്കൺ പെർ വാട്ട്’ എന്ന പുതിയ മാനദണ്ഡത്തിൽ ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക് ലഭ്യമാക്കുക എന്നതാണ് ജിയോയുടെ തന്ത്രം. എഐ ടോക്കണുകൾ വൻതോതിൽ വിതരണം ചെയ്യാൻ കഴിയുന്ന ലോകത്തിലെ ആദ്യത്തെ സ്കെയിലബിൾ ടോക്കൺ സേവന ദാതാവാകാൻ കമ്പനി ഒരുങ്ങിക്കഴിഞ്ഞു.

