കേരളത്തെ മനപ്പൂർവം കരിവാരിത്തേക്കുകയെന്ന ലക്ഷ്യത്തോടെ നിർമിച്ച കേരള സ്റ്റോറിയെന്ന പ്രൊപ്പഗണ്ട ചിത്രത്തിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്ന് വന്നുകൊണ്ടിരിക്കുന്നത്. സാധാരണക്കാരും പ്രമുഖരുമടക്കം വിരവധി പേർ സിനിമയ്ക്കെതിരെ പരസ്യ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ നടൻ പ്രകാശ് രാജ് സിനിമയാക്കെതിരെ പ്രതികരിച്ചിരിക്കുകയാണ്.
സിനിമയിലെ ട്രെയിലറിൽ ഒരു ഹിന്ദു യുവതിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന ദൃശ്യത്തിനെതിരെ ഉയർന്ന പ്രക്ഷോഭങ്ങൾക്കിടയിൽ, കേരളത്തിലെ യഥാർത്ഥ ഭക്ഷണ സ്വാതന്ത്രയവും മതസൗഹാർദ്ദവുമൊക്കെയാണ് പങ്ക് വച്ചിരിക്കുന്നത്. ബീഫും പോർക്കും മീൻ കറിയും സദ്യയും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം സിനിമയ്ക്കെതിരെ പരോക്ഷ വിമർശനമുന്നയിച്ചത്.“ബീഫും പോർക്കും മീനും സദ്യയും എങ്ങനെ ഒരുമിച്ച് നിലനിൽക്കുന്നു എന്നതാണ് യഥാർത്ഥ കേരള സ്റ്റോറി. അവയെല്ലാം സമാധാനത്തോടെയും ഐക്യത്തോടെയും ഇവിടെ സഹവർത്തിക്കുന്നു. ദയവായി ഇത് ആസ്വദിക്കൂ.” എന്നാണ് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനും സിനിമയെ കുറിച്ച് പ്രതികരിച്ചിരുന്നു കേരളത്തെ ഇകഴ്ത്തിക്കാണിക്കാനുള്ള ചിലരുടെ മനഃപൂർവ ശ്രമമാണ് സിനിമയ്ക്ക് പിന്നിൽ എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

