സ്മാർട്ട്ഫോൺ സാങ്കേതികവിദ്യ ലോകമെമ്പാടും വിപ്ലവം സൃഷ്ടിക്കുമ്പോഴും ബഹിരാകാശത്ത് ഇതുവരെ നിലനിന്നിരുന്ന കർശന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ബഹിരാകാശ സഞ്ചാരികൾക്ക് ഇനി മുതൽ തങ്ങളുടെ സ്മാർട്ട്ഫോണുകൾ ദൗത്യങ്ങൾക്കിടയിൽ കൂടെ കരുതാൻ നാസ ഔദ്യോഗികമായി അനുമതി നൽകി. നാസ അഡ്മിനിസ്ട്രേറ്റർ ജാറെഡ് ഐസക്മാനാണ് വർഷങ്ങളായി നിലനിന്നിരുന്ന ഈ നയം തിരുത്തിയതായി പ്രഖ്യാപിച്ചത്. ഇതോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ISS) യാത്രകളിൽ ഉൾപ്പെടെ സ്മാർട്ട്ഫോണുകൾ ഒരു നിത്യസാമഗ്രിയായി മാറും.
ബഹിരാകാശ ഏജൻസിയുടെ ഔദ്യോഗിക ദൗത്യങ്ങളിൽ ഏർപ്പെടുന്ന ആസ്ട്രനോട്ടുകൾക്ക് തങ്ങളുടെ സ്വകാര്യ ഫോണുകൾ ഉപയോഗിക്കുന്നതിന് ഇതുവരെ അനുവാദമുണ്ടായിരുന്നില്ല. സുരക്ഷാ കാരണങ്ങളാലും സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കാനുമായിരുന്നു ഈ നിയന്ത്രണം. എന്നാൽ, വരാനിരിക്കുന്ന ‘ക്രൂ 11’, ചന്ദ്രനിലേക്കുള്ള ‘ആർട്ടിമിസ് 2’ തുടങ്ങിയ നിർണ്ണായക ദൗത്യങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഇനി മുതൽ തങ്ങളുടെ പ്രിയപ്പെട്ട ഗാഡ്‌ജെറ്റുകൾ കൈവശം വെക്കാം. സ്വകാര്യ ബഹിരാകാശ വിനോദസഞ്ചാരികൾ മുൻപ് സ്മാർട്ട്ഫോണുകൾ കൊണ്ടുപോയിട്ടുണ്ടെങ്കിലും, ഔദ്യോഗിക നാസ സഞ്ചാരികൾക്ക് ഇത് ആദ്യമായാണ് അനുമതി ലഭിക്കുന്നത്.

