എന്‍ട്രി ലെവല്‍ പ്രീപെയ്ഡ് പ്ലാന്‍ വിവാദത്തില്‍ പ്രതികരണവുമായി ട്രായ്

എന്‍ട്രി ലെവല്‍ പ്രീപെയ്ഡ് പ്ലാന്‍ വിവാദത്തില്‍ പ്രതികരണവുമായി ട്രായ്

ടെലികോം കമ്പനികളുടെ എന്‍ട്രി ലെവല്‍ പ്രീപെയ്ഡ് പ്ലാനുകളെച്ചൊല്ലി ഉയര്‍ന്നുവന്ന വിവാദത്തില്‍ നിലപാട് വ്യക്തമാക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). നിലവില്‍ ഈ വിഷയത്തില്‍ അടിയന്തര നടപടി ആവശ്യമില്ലെന്ന് ട്രായ് വൃത്തങ്ങള്‍ വ്യക്തമാക്കി. വിവാദത്തിന് ആസ്പദമായ കാര്യങ്ങള്‍ പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയോട് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് (ഡിഒടി) ആവശ്യപ്പെട്ടിരുന്നു. ഏറ്റവും താങ്ങാനാവുന്ന വിലയില്‍ 1 ജിബി എന്‍ട്രി ലെവല്‍ പ്രീപെയ്ഡ് പ്ലാനുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നായിരുന്നു ഈ നിര്‍ദ്ദേശം. തുടര്‍ന്ന് കമ്പനികളില്‍ നിന്നും ലഭിച്ച മറുപടികള്‍ പരിശോധിച്ച ശേഷമാണ് ട്രായ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ജിയോയും എയര്‍ടെല്ലും തങ്ങളുടെ പ്രതിദിനം 1 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന 249 രൂപ പ്രീപെയ്ഡ് പ്ലാനുകള്‍ ഓഗസ്റ്റിലാണ് നിര്‍ത്തലാക്കിയത്. 28 ദിവസത്തെ വാലിഡിറ്റി ജിയോയുടെ പ്ലാനിന് ഉണ്ടായിരുന്നു. അതേസമയം എയര്‍ടെല്‍ പ്ലാനിന് 24 ദിവസത്തെ വാലിഡിറ്റി ആയിരുന്നു ഉണ്ടായിരുന്നത്. ജിയോ ആദ്യം ഈ പ്ലാന്‍ അതിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് നീക്കം ചെയ്തു. ഇതിന് ദിവസങ്ങള്‍ക്കകം എയര്‍ടെല്ലും പ്ലാന്‍ പിന്‍വലിച്ചു. 249 രൂപയുടെ എന്‍ട്രി ലെവല്‍ പ്ലാന്‍ പിന്‍വലിച്ചതിനെക്കുറിച്ച് ട്രായ് റിലയന്‍സ് ജിയോയില്‍ നിന്നും ഭാരതി എയര്‍ടെല്ലില്‍ നിന്നും വിശദീകരണം തേടി. രണ്ട് കമ്പനികളും അവരുടെ മറുപടികള്‍ സമര്‍പ്പിച്ചു. ട്രായ്ക്ക് നല്‍കിയ മറുപടിയില്‍, ജിയോ സ്റ്റോറുകള്‍ വഴി പ്ലാന്‍ ഓഫ്‌ലൈനില്‍ ഇപ്പോഴും ലഭ്യമാകുമെന്ന് ജിയോ പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ആന്തരിക വിലയിരുത്തലുകളും ഉപഭോക്തൃ ഉപയോഗ വിശകലനവുമാണ് തീരുമാനത്തിന് കാരണമെന്നാണ് എയര്‍ടെല്‍ പറയുന്നത്.

5ജി വിന്യാസ ചെലവുകള്‍ വര്‍ധിക്കുന്നതിനിടയില്‍, ശരാശരി ഉപയോക്തൃ വരുമാനം കൂട്ടുന്നതിനുള്ള ഓപ്പറേറ്റര്‍മാരുടെ വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് ഈ പിന്‍വലിക്കലുകള്‍ എന്നും അഭിപ്രായമുണ്ട്. ജിയോയുടെ ശരാശരി ഉപയോക്തൃ വരുമാനം ഏകദേശം ആറ് മുതല്‍ ഏഴ് ശതമാനം വരെ വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉയര്‍ന്ന വിലയുള്ള പായ്ക്കുകളിലേക്ക് ഉപഭോക്താക്കള്‍ മാറുന്നതോടെ എയര്‍ടെല്ലിന്റെ ശരാശരി ഉപയോക്തൃ വരുമാനം ഏകദേശം നാല് മുതല്‍ 4.5 ശതമാനം വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക എന്ന നിയമപരമായ ഉത്തരവാദിത്തം ട്രായ് ഊന്നിപ്പറഞ്ഞതായും വരിക്കാരുടെ മൈഗ്രേഷന്‍, ഓഫ്‌ലൈന്‍ ലഭ്യതാ ക്ലെയിമുകള്‍, പുതുക്കിയ വില പോയിന്റുകള്‍ക്ക് പിന്നിലെ യുക്തി എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ തേടിയതായും റിപ്പോര്‍ട്ട് ഉണ്ട്. എങ്കിലും, പ്രാഥമിക പ്രതികരണങ്ങളുടെ അടിസ്ഥാനത്തില്‍, പരിഹാര നടപടികളുടെ അടിയന്തര ആവശ്യമില്ല എന്നും പക്ഷേ ട്രായ് സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരും എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

administrator

Related Articles