16 വയസ്സിന് താഴെയുള്ളവരുടെ യൂട്യൂബ് ഉപയോഗത്തിന് വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയ

16 വയസ്സിന് താഴെയുള്ളവരുടെ യൂട്യൂബ് ഉപയോഗത്തിന് വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയയില്‍ 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുള്ള സോഷ്യല്‍ മീഡിയ വിലക്ക് കര്‍ശനമാക്കുന്നു. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടിക്ക് ടോക്ക്, സ്‌നാപ് ചാറ്റ്, എക്‌സ്, റെഡ്ഡിറ്റ് എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് പുറമേയാണിപ്പോള്‍ യൂട്യൂബിനും വിലക്കേര്‍പ്പെടുത്തുന്നത്. വിദ്യാഭ്യാസപരമായ കാര്യങ്ങള്‍ക്ക് യൂട്യൂബ് വ്യാപകമായി ഉപയോഗിക്കുന്നതിനാലാണ് നേരത്തെ വിലക്കില്‍നിന്ന് ഒഴിവാക്കിയിരുന്നത്. കുട്ടികള്‍ക്ക് സുരക്ഷിതമായ ഓണ്‍ലൈന്‍ ലോകം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാരിന്റെ ഈ തീരുമാനം. ഒരു സര്‍വേയില്‍ യൂട്യൂബില്‍ 37 ശതമാനം ദോഷകരമായ ഉള്ളടക്കങ്ങളാണെന്ന് പ്രായപൂര്‍ത്തിയാകാത്ത ഉപഭോക്താക്കള്‍ റിപ്പോര്‍ട്ട് ചെയതത് ചൂണ്ടിക്കാട്ടി യൂട്യൂബിനുള്ള ഇളവ് ഒഴിവാക്കാന്‍ ഓസ്‌ട്രേലിയന്‍ കമ്മ്യൂണിക്കേന്‍സ് ആന്റ് മീഡിയാ അതോറിറ്റി ആവശ്യപ്പെടുകയായിരുന്നുവെന്ന് പ്രധാനമന്ത്രി ആന്തണി അല്‍ബനീസ് പറഞ്ഞു.

എന്നാല്‍ സോഷ്യല്‍ മീഡിയയ്ക്ക് സാമൂഹികപരമായ ഉത്തരവാദിത്തമുണ്ടെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് ചൂണ്ടിക്കാട്ടി. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഓസ്‌ട്രേലിയന്‍ കുട്ടികളെ പ്രതികൂലമായി ബാധിക്കുന്നു എന്നതില്‍ സംശയമില്ല. അതിനാല്‍ ഇതിനൊരു സമയം കുറിക്കുകയാണ്. ഓസ്‌ട്രേലിയന്‍ രക്ഷിതാക്കള്‍ക്കൊപ്പം സക്കാരുണ്ടെന്ന് ഉറപ്പ് നല്‍കുന്നുവെന്നും പ്രധാനമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

എന്നാല്‍ അടുത്ത നടപടി ആലോചിക്കുമെന്നും സര്‍ക്കാരുമായി ആശയവിനിമയം നടത്തുന്നത് തുടരുമെന്നും യൂട്യൂബ് വക്താവ് അറിയിച്ചു. യൂട്യൂബിനെ സോഷ്യല്‍ മീഡിയയായി കണക്കാക്കുന്നതിനെതിരെ യൂട്യൂബ് വക്താവ് പ്രതികരിച്ചു. യൂട്യൂബ് സോഷ്യല്‍ മീഡിയ അല്ലെന്നും സൗജന്യവും ഉയര്‍ന്ന നിലവാരമുള്ളതുമായ ഉള്ളടക്കത്തിന്റെ ഒരു ലൈബ്രറിയുള്ള വീഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമാണെന്നും വക്താവ് വ്യക്തമാക്കി. ഓസ്‌ട്രേലിയയിലെ 13 മുതല്‍ 15 വയസുവരെ പ്രായമുള്ള ഉപഭോക്താക്കളില്‍ മുക്കാല്‍ ഭാഗവും തങ്ങളുടെ ഉപഭോക്താക്കളാണെന്ന് യൂട്യൂബ് പറയുന്നു. വീഡിയോകള്‍ പങ്കുവെക്കുന്നതാണ് തങ്ങളുടെ പ്രധാന പ്രവര്‍ത്തനമെന്നും കൂടുതലും ടിവി സ്‌ക്രീനുകളിലാണ് കാണുന്നതെന്നും ഇത് സോഷ്യല്‍ മീഡിയ അല്ലെന്നും ആ വിഭാഗത്തില്‍ ഉള്‍പെടുത്തരുതെന്നും കമ്പനി ആവശ്യപ്പെടുന്നു.

ഈ വര്‍ഷം ഡിസംബറിലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക. 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് അക്കൗണ്ട് ഉണ്ടാക്കാനോ വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാനോ കമന്റ് ചെയ്യാനോ കഴിയില്ല. എന്നാല്‍ ലോഗിന്‍ ചെയ്യാതെ വീഡിയോ കാണാന്‍ സാധിക്കും. ഓണ്‍ലൈന്‍ ഗെയിമിങ്, മെസേജിങ് ആപ്ലിക്കേഷന്‍സ്, ആരോഗ്യ വിദ്യാഭ്യാസ സൈറ്റുകള്‍ എന്നിവയെ വിലക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിയമം നടപ്പാക്കുന്നതിലൂടെ 16 വയസ്സില്‍ താഴെയുള്ള ഓസ്‌ട്രേലിയക്കാരെ ഒഴിവാക്കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ മതിയായ നടപടികള്‍ എടുക്കേണ്ടിവരും. നിയമം ലംഘിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് 49.5 മില്യണ്‍ ഡോളര്‍ വരെ പിഴ ചുമത്തുമെന്നാണ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്.

അധ്യാപകര്‍ക്കിടയില്‍ യൂട്യൂബിനുള്ള പ്രചാരം കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷം യൂട്യൂബിന് ഇളവ് നല്‍കിയതിനെതിരെ നിരോധനത്തിന്റെ പരിധിയില്‍ വരുന്ന ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, സ്‌നനാപ്ചാറ്റ്, ടിക് ടോക്ക് പ്ലാറ്റ്‌ഫോമുകള്‍ പരാതിപ്പെട്ടിരുന്നു. തങ്ങളുടെ ഉത്പന്നങ്ങളുമായി വലിയ സാമ്യതകള്‍ യൂട്യൂബിനുണ്ട്. ഉപഭോക്താക്കള്‍ക്ക് ആശയവിനിമയം നടത്താനും ആക്ടിവിറ്റി അടിസ്ഥാനമാക്കിയുള്ള അല്‍ഗൊരിതത്തിലൂടെ ഉള്ളടക്കങ്ങള്‍ റെക്കമെന്റ് ചെയ്യാനുമാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. പുതിയ വിലക്കനുസരിച്ച് 16 വയസില്‍ താഴെയുള്ളവര്‍ യൂട്യൂബ് കാണുന്നതിന് നിയമപരമായ വിലക്കുവരും. എന്നാല്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും യൂട്യൂബ് വീഡിയോകള്‍ കൗമാരക്കാരെ കാണിക്കാനുള്ള അനുവാദം ലഭിക്കും.

administrator

Related Articles