ആക്റ്റീവ് സിം കാര്‍ഡ് ഇല്ലാതെ വാട്‌സ്ആപ്പ് പോലുള്ള ആപ്പുകളുടെ ഉപയോഗം തടയും

ആക്റ്റീവ് സിം കാര്‍ഡ് ഇല്ലാതെ വാട്‌സ്ആപ്പ് പോലുള്ള ആപ്പുകളുടെ ഉപയോഗം തടയും

ജനപ്രിയ മെസേജിംഗ് ആപ്പുകളായ വാട്‌സാപ്പ്, ടെലിഗ്രാം, സിഗ്‌നല്‍, സ്‌നാപ്ചാറ്റ്, ഷെയര്‍ചാറ്റ്, ജിയോചാറ്റ്, അരട്ടായി, ജോഷ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഒരു പ്രധാന മാറ്റത്തിന് നിര്‍ദേശിച്ചിരിക്കുകയാണ് ഇന്ത്യന്‍ സര്‍ക്കാര്‍. ഒരു ആക്റ്റീവ് സിം കാര്‍ഡ് ഇല്ലാതെ ഈ ആപ്പുകള്‍ ഉപയോഗിക്കുന്നത് തടയാന്‍ ടെലികമ്യൂണിക്കേഷന്‍ വകുപ്പ് (DOT) ഈ പ്ലാറ്റ്‌ഫോമുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പുതിയ ടെലികമ്യൂണിക്കേഷന്‍ സൈബര്‍ സുരക്ഷാ ഭേദഗതി നിയമങ്ങള്‍ 2025ന്റെ ഭാഗമാണ് ഈ ഉത്തരവ്. പുതിയ നിയമം അനുസരിച്ച് ഔദ്യോഗികമായി ടെലികമ്യൂണിക്കേഷന്‍ ഐഡന്റിഫയര്‍ യൂസര്‍ എന്റിറ്റികള്‍ (TIVES) എന്ന് തരംതിരിച്ചിരിക്കുന്ന ഈ ആപ്പുകള്‍ 90 ദിവസത്തിനുള്ളില്‍ സിം കാര്‍ഡുകള്‍ അവരുടെ സേവനങ്ങളുമായി തുടര്‍ച്ചയായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. വെബ് ബ്രൗസര്‍ വഴി ലോഗിന്‍ ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് മറ്റൊരു വലിയ മാറ്റം കൂടി വരുത്തിയിട്ടുണ്ട്. ഓരോ ആറ് മണിക്കൂറിലും ഉപയോക്താക്കളെ ലോഗ് ഔട്ട് ആക്കി QR കോഡ് വഴി വീണ്ടും ലോഗിന്‍ ചെയ്യേണ്ടതുണ്ട്.

ആശയവിനിമയത്തിനുള്ള അപ്ലിക്കേഷനുകള്‍ ഉപയോക്താക്കളെ എങ്ങനെ വെരിഫൈ ചെയ്യുന്നു എന്നതിലെ പഴുതടയ്ക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് ടെലികമ്യൂണിക്കേഷന്‍ വകുപ്പ് പറയുന്നു. നിലവില്‍ മിക്ക സേവനങ്ങളും ഒരു ഉപയോക്താവിന്റെ മൊബൈല്‍ നമ്പര്‍ ഇന്‍സ്റ്റാളേഷന്‍ സമയത്ത് ഒരു തവണ മാത്രമേ ബന്ധിപ്പിക്കേണ്ടതുള്ളൂ. അതിനുശേഷം സിം നീക്കം ചെയ്യുകയോ നിര്‍ജീവമാക്കുകയോ ചെയ്താലും ആപ്പ് പ്രവര്‍ത്തിക്കുന്നത് തുടരും.

ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ പോലുള്ള മേഖലകളിലും സമാനമായ സുരക്ഷാ സംവിധാനങ്ങള്‍ ഇതിനകം നിലവിലുണ്ട്. അനധികൃത ആക്‌സസ് തടയുന്നതിന് ബാങ്കിംഗും യുപിഐ ആപ്പുകളും കര്‍ശനമായ സിം പരിശോധന നടപ്പിലാക്കുന്നു. അതേസമയം, സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ട്രേഡിംഗ് അക്കൗണ്ടുകള്‍ സിം കാര്‍ഡുകളുമായി ബന്ധിപ്പിക്കാനും അധിക പരിരക്ഷയ്ക്കായി ഫേസ് ഐഡന്റിറ്റി ഉപയോഗിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

administrator

Related Articles