കോയമ്പത്തൂരിലെ മധുക്കരയിൽ ട്രെയിൻ തട്ടി കാട്ടാനകൾ അപകടത്തിൽപ്പെടുന്നത് ഒഴിവാക്കാൻ അത്യാധുനികമായ എ.ഐ. ഡ്രോൺ യൂണിറ്റുകളാണ് തമിഴ്‌നാട് സർക്കാർ സജ്ജമാക്കിയിരിക്കുന്നത്. ഇതിനായി ഏകദേശം 8.67 കോടി രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. നിലവിൽ അവിടെയുള്ള എ.ഐ. ക്യാമറകൾക്ക് 500 മീറ്റർ വരെയുള്ള ദൃശ്യങ്ങൾ മാത്രമേ നൽകാൻ കഴിയൂ എന്ന പരിമിതി മറികടക്കാനാണ് 2.5 കിലോമീറ്റർ ദൂര പരിധിയുള്ള ഡ്രോണുകൾ എത്തിച്ചിരിക്കുന്നത്.
24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ ഡ്രോണുകൾ ആനകളുടെ സാന്നിധ്യം കണ്ടെത്തിയാൽ ഉടൻ തന്നെ വനംവകുപ്പിന്റെ കൺട്രോൾ റൂമിൽ വിവരം കൈമാറും. തുടർന്ന് റെയിൽവേ അധികൃതർക്ക് സന്ദേശം നൽകി ട്രെയിനുകളുടെ വേഗത കുറയ്പ്പിക്കാൻ സാധിക്കും. വെറും നിരീക്ഷണം മാത്രമല്ല, ഡ്രോണുകളിൽ ഘടിപ്പിച്ചിട്ടുള്ള സെർച്ച് ലൈറ്റുകളും ലൗഡ് സ്പീക്കറുകളും ഉപയോഗിച്ച് ആനകളെ ട്രാക്കിൽ നിന്ന് കാട്ടിലേക്ക് സുരക്ഷിതമായി തുരത്താനും ഈ സംവിധാനത്തിലൂടെ സാധിക്കും. രാജ്യത്ത് തന്നെ ആദ്യമായാണ് കാട്ടാനകളെ നിരീക്ഷിക്കാൻ ഇത്തരമൊരു എ.ഐ. ഡ്രോൺ യൂണിറ്റ് ഉപയോഗിക്കുന്നത്.

