കുട്ടികൾക്ക് പുതിയ സുരക്ഷാ ഫീച്ചറുമായി സ്നാപ്‌ചാറ്റ്

കുട്ടികൾക്ക് പുതിയ സുരക്ഷാ ഫീച്ചറുമായി സ്നാപ്‌ചാറ്റ്

കൗമാരക്കാർക്കിടയിൽ ഏറെ ജനപ്രിയമായ സ്നാപ്‌ചാറ്റ് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചു. ആപ്പിലെ ‘ഫാമിലി സെന്റർ ഹബ്ബ്’ വഴിയാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. ഇനി മുതൽ കുട്ടികൾ ആരുമായാണ് കൂടുതൽ ചാറ്റ് ചെയ്യുന്നതെന്നും ആർക്കൊപ്പമാണ് തത്സമയ ലൊക്കേഷൻ പങ്കുവെക്കുന്നതെന്നും മാതാപിതാക്കൾക്ക് അറിയാൻ സാധിക്കും. കുട്ടികളുടെ സ്വകാര്യത മാനിച്ചുകൊണ്ട് തന്നെ, ഓൺലൈൻ സുരക്ഷ ഉറപ്പാക്കാനാണ് കമ്പനി ഈ മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ അപ്‌ഡേറ്റ് പ്രകാരം കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ കുട്ടി ഏറ്റവും കൂടുതൽ സംസാരിച്ച സുഹൃത്തുക്കളുടെ പട്ടിക രക്ഷിതാക്കൾക്ക് കാണാം. എന്നാൽ സന്ദേശങ്ങളുടെ ഉള്ളടക്കം വായിക്കാൻ സാധിക്കില്ല എന്നത് കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നു. കുട്ടികൾ ആരൊക്കെയായി സ്നാപ് മാപ്പിൽ ലൊക്കേഷൻ പങ്കുവെക്കുന്നുണ്ടെന്ന് അറിയാമെങ്കിലും, രക്ഷിതാക്കൾക്ക് കുട്ടികളെ നേരിട്ട് ട്രാക്ക് ചെയ്യാൻ കഴിയില്ല. എന്നാൽ എന്തെങ്കിലും അപകടസാഹചര്യമുണ്ടായാൽ ആപ്പ് സ്വയം മാതാപിതാക്കളെ വിവരമറിയിക്കുന്ന സംവിധാനവും ഇതിലുണ്ട്.

സ്നാപ്‌ചാറ്റിലെ അമിത സ്വകാര്യത രക്ഷിതാക്കൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. ഇത് പരിഹരിക്കാനും കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള വിശ്വാസം വർധിപ്പിക്കാനുമാണ് കമ്പനി ശ്രമിക്കുന്നത്. ചാരപ്പണിക്ക് പകരം സൈബർ ഇടങ്ങളിലെ സുരക്ഷാ മുൻകരുതൽ എന്ന നിലയിലാണ് ഈ ഫീച്ചർ ആഗോളതലത്തിൽ അവതരിപ്പിച്ചത്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഈ സേവനം ഇപ്പോൾ ലഭ്യമാണ്.

administrator

Related Articles