‘മാനുഷി’ കാണാന്‍ മദ്രാസ് ഹൈക്കോടതി

‘മാനുഷി’ കാണാന്‍ മദ്രാസ് ഹൈക്കോടതി

തമിഴ് സംവിധായകന്‍ വെട്രിമാരന്‍ നിര്‍മിക്കുന്ന സിനിമ ‘മാനുഷി’യില്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച 37 കട്ടുകള്‍ ന്യായമാണോ എന്ന് പരിശോധിക്കാന്‍ മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് എന്‍. ആനന്ദ് വെങ്കിടേഷ് സിനിമ കാണണമെന്ന് അറിയിച്ചു. വെട്രിമാരന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഓഗസ്റ്റ് 24ന് ചെന്നൈയില്‍ സിനിമയുടെ സ്വകാര്യ പ്രദര്‍ശനം ഒരുക്കാനാണ് കോടതിയുടെ നിര്‍ദേശം. വെട്രിമാരന്റെ ഗ്രാസ്‌റൂട്ട് ഫിലിം കമ്പനി നിര്‍മ്മിച്ച് ഗോപി നൈനാര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ആന്‍ഡ്രിയ ജെറമിയയാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. മാനുഷി തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ 37 കട്ടുകള്‍ വരുത്തണമെന്ന സെന്‍സര്‍ ബോര്‍ഡ് തീരുമാനം എതിര്‍ത്ത് രണ്ടാം തവണയാണ് വെട്രിമാരന്‍ ഹൈക്കോടതിയിലെത്തുന്നത്. 2024 സെപ്റ്റംബറിലാണ് സംഭവങ്ങളുടെ തുടക്കം. ഭീകരവാദിയെന്ന സംശയത്തില്‍ പിടിക്കപ്പെടുന്ന ഒരു സ്ത്രീ നേരിടുന്ന കസ്റ്റഡി പീഡനമാണ് മാനുഷിയുടെ കഥാപരിസരം. ഇത് മുഖ്യധാരാ ഇടതുപക്ഷം എന്ന രീതിയില്‍ തീവ്ര കമ്മ്യൂണിസം അവതരിപ്പിക്കാനുള്ള ശ്രമമാണെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ കണ്ടെത്തല്‍. സിനിമ ഭരണകൂടത്തെ തെറ്റായി ചിത്രീകരിക്കുന്നെന്നും ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ കട്ടുകള്‍ നിര്‍ദേശിച്ചത്. 2025 ജൂണില്‍ സെന്‍സര്‍ ബോര്‍ഡിന്റെ നടപടിയെ ചോദ്യം ചെയ്ത് വെട്രിമാരന്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. എതിര്‍പ്പുകള്‍ വ്യക്തമാക്കാതെയും സിനിമയെ പ്രതിരോധിക്കാന്‍ അവസരം നല്‍കാതെയും സിബിഎഫ്‌സി സുതാര്യതയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. സിനിമ പുനഃപരിശോധിക്കാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന ഒരു വിദഗ്ദ്ധ സമിതി രൂപീകരിക്കണമെന്നും വെട്രിമാരന്‍ ആവശ്യപ്പെട്ടിരുന്നു.

ചിത്രം വീണ്ടും അവലോകനം ചെയ്‌തെന്നും ആക്ഷേപകരമായ സീക്വന്‍സുകള്‍ പട്ടികപ്പെടുത്തിയെന്നുമാണ് ഈ ഹര്‍ജി പരിഗണിച്ച ഹൈക്കോടതിയെ സെന്‍സര്‍ ബോര്‍ഡ് അറിയിച്ചത്. ജൂണില്‍ ഹര്‍ജി തീര്‍പ്പാക്കിയ കോടതി കേസില്‍ കൂടുതല്‍ നിയമപരമായി മുന്നോട്ട് പോകാന്‍ നിര്‍മാതാവിന് സ്വാതന്ത്ര്യമുണ്ടെന്നും അറിയിച്ചു.

ഇതിനു പിന്നാലെയാണ്, സെന്‍സര്‍ ബോര്‍ഡിന്റെ എതിര്‍പ്പുകള്‍ അമിതവും ഏകപക്ഷീയവുമാണെന്ന് വാദിച്ചുകൊണ്ട് വെട്രി മാരന്‍ വീണ്ടും കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ‘സനിയന്‍’ പോലുള്ള ലളിതമായ സംഭാഷണങ്ങള്‍ പോലും നീക്കം ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നുമായിരുന്നു വെട്രിമാരന്റെ വാദം.

വെട്രിമാരന്റെ വാദങ്ങള്‍ കേട്ട കോടതി എതിര്‍പ്പുകളുടെ സാധുത പരിശോധിക്കുന്നതിന് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കൊപ്പം നേരിട്ട് സിനിമ കാണുക എന്നതാണ് ഏക പോംവഴി എന്ന് അഭിപ്രായപ്പെടുകയായിരുന്നു. സിനിമ ഡോ. ഡി.ജി.എസ്. ദിനകരന്‍ സാലൈയിലെ ഒരു സ്വകാര്യ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. സിബിഎഫ്‌സി ഉദ്യോഗസ്ഥരുടെ ഹാജര്‍ ഉറപ്പാക്കാന്‍ മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ പാനല്‍ അഭിഭാഷകന്‍ എ. കുമാരഗുരുവിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

administrator

Related Articles