വ്യാജ പ്രൊഫൈലുകളില്‍ നിന്ന് വരുന്ന വിമര്‍ശനങ്ങള്‍ തന്നെ ബാധിക്കുന്ന വിഷയമേ അല്ലെന്ന് സംവിധായകൻ ജീത്തു ജോസഫ്. തൻ്റെ പുതിയ സിനിമയെക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനത്തിനിടെയാണ് അദ്ദേഹം ഇപ്രകാരം സംസാരിച്ചത്. വ്യാജ അക്കൗണ്ടുകളില്‍ നിന്നു വരുന്ന വ്യക്തിപരമായ അധിക്ഷേപങ്ങളെക്കുറിച്ച് താൻ ഒട്ടും ശ്രദ്ധിക്കാറില്ലെന്ന് അദ്ദേഹം പറയുന്നു. സത്യസന്ധമായ അഭിപ്രായങ്ങളും വിമർശനങ്ങളും മാത്രം താൻ സ്വീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
“എനിക്ക് സോഷ്യൽ മീഡിയയെക്കുറിച്ച് കൂടുതലൊന്നും അറിയില്ല. ഞാൻ സജീവമല്ല, ഇടയ്ക്കിടെ മാത്രമേ ഞാൻ അത് പരിശോധിക്കാറുള്ളൂ. അടുത്തിടെ, എനിക്കെതിരെ നെഗറ്റീവ് കമൻ്റുകള്‍ വന്നപ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത്. എന്റെ ടീമിലുള്ള അംഗങ്ങളാണ് എനിക്ക് ഇക്കാര്യം കാണിച്ചു തന്നത്. ഈ അഭിപ്രായങ്ങളെല്ലാം വ്യാജ ഐഡികളിൽ നിന്നാണെന്ന് മനസ്സിലായി. ഇത് തനിക്ക് മാത്രം സംഭവിക്കുന്ന ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു.
വ്യാജ അക്കൗണ്ടുകളില്‍ നിന്നുള്ള ആക്രമണങ്ങള്‍ ആളുകളെ മോശമായ രീതിയിൽ ചിത്രീകരിക്കാൻ സഹായിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. അവർ നമ്മളെ മോശക്കാരായി കാണിക്കാനും നമ്മൾ ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത കാര്യങ്ങൾ പറയാനും ശ്രമിക്കുന്നു.
ജീവിതത്തെയും നെഗറ്റിവിറ്റിയെയും എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുള്ള ചോദ്യത്തിന്, ജീവിതത്തിൽ എപ്പോഴും വെല്ലുവിളികൾ ഉണ്ടാകുമെന്ന് അദ്ദേഹം പറയുന്നു. നമുക്ക് നേരെ കല്ലെറിയുന്നവരുണ്ടാകും. നമ്മെ എതിർക്കുന്നവരുണ്ടാകും. പക്ഷേ നമ്മളെ പിന്തുണയ്ക്കുന്നവരുമുണ്ടാകും. താൻ ഒരു കർഷക കുടുംബത്തിൽ നിന്നാണ് വരുന്നത്. ജീവിതത്തിലെ എല്ലാം കണ്ടാണ് വളർന്നത്. അതുകൊണ്ട് ഇതെല്ലാം യാത്രയുടെ ഭാഗമായി കാണുന്നു. ഇവയെ ഒരു പ്രശ്നമായി എടുക്കുന്നില്ലെന്ന് അദ്ദേഹം പറയുന്നു. അതേസമയം, സത്യസന്ധമായ അഭിപ്രായങ്ങളും വിമർശനങ്ങളും നമ്മെ സഹായിക്കുന്ന രീതിയിലാണെങ്കില്‍ അത് സ്വീകരിക്കാറുണ്ടെന്ന് അദ്ദേഹം പറയുന്നു.

