എസ്എംഎസ് വഴിയുള്ള വൻതോതിലുള്ള സൈബർ തട്ടിപ്പ് റാക്കറ്റിനെ കണ്ടെത്തിയതിനെത്തുടർന്ന് ‘വിന്‍ഗോ’ എന്ന ആൻഡ്രോയിഡ് ആപ്പിനെ കേന്ദ്ര സർക്കാർ നിരോധിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററാണ് (I4C) ഈ ആപ്പിനെതിരെ നടപടി സ്വീകരിച്ചത്. ഉപയോക്താക്കളുടെ അറിവില്ലാതെ അവരുടെ ഫോണുകൾ ഉപയോഗിച്ച് വ്യാജ എസ്എംഎസുകൾ അയക്കുന്ന ആപ്പായാണ് വിന്‍ഗോ പ്രവർത്തിച്ചിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ആപ്പിന്റെ സെർവറുകൾ ബ്ലോക്ക് ചെയ്തതിനൊപ്പം ഒന്നര ലക്ഷത്തിലധികം വരിക്കാരുള്ള നാല് ടെലിഗ്രാം ചാനലുകളും യൂട്യൂബ് വീഡിയോകളും സർക്കാർ നീക്കം ചെയ്തിട്ടുണ്ട്.
കുറഞ്ഞ കാലയളവിനുള്ളിൽ വലിയ ലാഭം വാഗ്ദാനം ചെയ്താണ് വിന്‍ഗോ ഉപയോക്താക്കളെ ആകർഷിച്ചിരുന്നത്. ചെറിയ ജോലികൾ പൂർത്തിയാക്കുന്നതിനോ നിക്ഷേപങ്ങൾ നടത്തുന്നതിനോ എന്ന വ്യാജേന പണം ആവശ്യപ്പെടുകയും പിന്നീട് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുകയുമാണ് ഇവരുടെ രീതി. ഇത്തരത്തിൽ പണം തട്ടിയെടുക്കുന്നതിനൊപ്പം ഉപയോക്താക്കളുടെ ഫോണിലെ വ്യക്തിഗത വിവരങ്ങൾ ചോർത്താനും അവരുടെ നമ്പർ ഉപയോഗിച്ച് മറ്റ് ആളുകളിലേക്ക് തട്ടിപ്പ് സന്ദേശങ്ങൾ അയക്കാനും ഈ ആപ്പ് വഴി സാധിക്കുമെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

