16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിച്ചതിന് പിന്നാലെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്ഫോമുകളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഓസ്ട്രേലിയ ഒരുങ്ങുന്നു. ഉപയോക്താക്കളുടെ പ്രായം പരിശോധിക്കുന്നതിൽ പരാജയപ്പെടുന്ന സെർച്ച് എഞ്ചിനുകളോടും ആപ്പ് സ്റ്റോറുകളോടും ഇത്തരം AI സേവനങ്ങൾ ബ്ലോക്ക് ചെയ്യാൻ ഇന്റർനെറ്റ് റെഗുലേറ്റർ നിർദ്ദേശിച്ചേക്കും. മാർച്ച് 9 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം, ചാറ്റ്ജിപിടി ഉൾപ്പെടെയുള്ള AI ടൂളുകൾ അശ്ലീലം, അക്രമം, സ്വയം ഉപദ്രവിക്കൽ തുടങ്ങിയ അപകടകരമായ ഉള്ളടക്കങ്ങളിൽ നിന്ന് 18 വയസ്സിൽ താഴെയുള്ളവരെ തടയണം. നിയമം ലംഘിക്കുന്ന കമ്പനികൾക്ക് ഏകദേശം 275 കോടിയിലധികം രൂപ (49.5 മില്യൺ ഓസ്ട്രേലിയൻ ഡോളർ) വരെ പിഴ ചുമത്താനാണ് തീരുമാനം.
നിലവിൽ പ്രമുഖരായ 50 AI പ്ലാറ്റ്ഫോമുകളിൽ പകുതിയിലധികവും പുതിയ പ്രായ നിയന്ത്രണങ്ങൾ പാലിക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ ഒമ്പത് കമ്പനികൾ മാത്രമാണ് പ്രായപരിശോധന സംവിധാനങ്ങൾ അവതരിപ്പിക്കാൻ തയ്യാറായത്. ചില പ്ലാറ്റ്ഫോമുകൾ ഓസ്ട്രേലിയൻ ഉപയോക്താക്കളെ പൂർണ്ണമായും ബ്ലോക്ക് ചെയ്യാൻ പദ്ധതിയിടുമ്പോൾ, മറ്റു ചിലർ ഉള്ളടക്കങ്ങളിൽ ഫിൽട്ടറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചാറ്റ്ജിപിടി, ക്ലോഡ് തുടങ്ങിയ മുൻനിര പ്ലാറ്റ്ഫോമുകൾ നിയന്ത്രണങ്ങൾ നടപ്പിലാക്കി തുടങ്ങിയെങ്കിലും, ഭൂരിഭാഗം സേവനങ്ങളും ഇപ്പോഴും വ്യക്തമായ നയങ്ങൾ പ്രഖ്യാപിച്ചിട്ടില്ല എന്നത് റെഗുലേറ്ററെ കർശന നടപടികളിലേക്ക് നീങ്ങാൻ പ്രേരിപ്പിക്കുന്നു.

