വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ അശ്ലീല സന്ദേശം അയച്ചാൽ നടപടി

വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ അശ്ലീല സന്ദേശം അയച്ചാൽ നടപടി

വാട്‌സ്ആപ്പ് ഗ്രൂപ്പുകളെ പൊതു ഇടങ്ങളായി കണക്കാക്കാമെന്നും, അത്തരം ഗ്രൂപ്പുകളിൽ അശ്ലീല സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുന്നത് ക്രിമിനൽ കുറ്റമായി കാണാമെന്നും കേരള ഹൈക്കോടതി. വ്യക്തികൾ തമ്മിലുള്ള നേരിട്ടുള്ള ചാറ്റുകൾ സ്വകാര്യമാണെങ്കിലും, ഗ്രൂപ്പുകളിൽ ഒന്നിലധികം അംഗങ്ങൾ ഉള്ളതിനാൽ അവയെ സ്വകാര്യ ഇടമായി കാണാനാവില്ലെന്ന് ജസ്റ്റിസ് ശ്യാം കുമാർ വി.എം. വ്യക്തമാക്കി.
വ്യക്തിഗത സന്ദേശങ്ങൾ സ്വകാര്യമാണെങ്കിലും, ഒരു ഗ്രൂപ്പിൽ സന്ദേശമിടുമ്പോൾ അത് എല്ലാ അംഗങ്ങൾക്കും ലഭ്യമാണ്. അതിനാൽ അതൊരു പൊതുസ്ഥലത്ത് അശ്ലീല പദപ്രയോഗം നടത്തുന്നതിന് തുല്യമാണ്. ഗ്രൂപ്പിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ലെന്നോ, അത് തിരഞ്ഞെടുക്കപ്പെട്ട ആളുകൾ മാത്രമുള്ള ക്ലോസ്‌ഡ് ഗ്രൂപ്പ് ആണെന്നോ ഉള്ള വാദം കുറ്റകൃത്യത്തിന്റെ ഗൗരവം കുറയ്ക്കുന്നില്ല. പൊതുസ്ഥലത്ത് വെച്ച് അശ്ലീലം പറയുന്നതിനെതിരെ ചുമത്തുന്ന ഐപിസി 294(b) വകുപ്പ് വാട്‌സ്ആപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങൾക്കും ബാധകമാക്കാം. 2019-ൽ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഈ നിരീക്ഷണം. ഒരു കമ്പനിയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിൽ മുൻ ജീവനക്കാരിയെ അധിക്ഷേപിച്ച് സന്ദേശമയച്ചതിനെതിരെയായിരുന്നു കേസ്. എന്നാൽ, ഈ പ്രത്യേക കേസിൽ പ്രതിക്കെതിരെയുള്ള എഫ്ഐആർ കോടതി റദ്ദാക്കി. സന്ദേശം അയക്കുന്ന സമയത്ത് പരാതിക്കാരി ആ ഗ്രൂപ്പിൽ അംഗമല്ലാതിരുന്നതും, എഫ്ഐആറിൽ കൃത്യമായ അശ്ലീല പദങ്ങൾ രേഖപ്പെടുത്താത്തതുമാണ് പ്രതിക്ക് അനുകൂലമായത്.

administrator

Related Articles