കടുത്ത വിദ്വേഷ പരാമർശങ്ങളും വസ്തുതാവിരുദ്ധമായ രംഗങ്ങളും ഉൾപ്പെടുത്തിയെന്ന ആരോപണവുമായി ‘കേരള സ്റ്റോറി 2’ ട്രെയിലറിന് കേരളത്തിൽ നിന്നും വ്യാപക വിമർശനം. ചിത്രത്തിലെ ഒരു രംഗത്തിൽ യുവതിയെ ബലംപ്രയോഗിച്ച് ബീഫ് കഴിപ്പിക്കുന്നത് ചിത്രീകരിച്ചതാണ് മലയാളി പ്രേക്ഷകരെ പ്രകോപിപ്പിച്ചിരിക്കുന്നത്. കേരളത്തിന്റെ മതേതരത്വത്തെയും സാമൂഹികാന്തരീക്ഷത്തെയും അപമാനിക്കുന്നതാണ് സിനിമയെന്ന് സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുകയാണ്.
സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾക്ക് മുന്നിൽ ‘ബീഫ് ഫെസ്റ്റ്’ നടത്തി പ്രതിഷേധിക്കണമെന്ന് പല സംഘടനകളും ആഹ്വാനം ചെയ്തു കഴിഞ്ഞു. കേരളത്തെക്കുറിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തെറ്റായ ധാരണ പരത്താൻ ഇത്തരം സിനിമകൾ കാരണമാകുമെന്നും ഇത് അവിടെയുള്ള മലയാളികളുടെ സുരക്ഷയെ ബാധിക്കുമെന്നും സിനിമാ പ്രേമികൾ ആശങ്ക പങ്കുവെക്കുന്നു. യഥാർത്ഥ കേരളം എന്താണെന്നറിയാൻ അണിയറപ്രവർത്തകർ ഇങ്ങോട്ട് വരണമെന്നാണ് ഭൂരിഭാഗം കമന്റുകളും പറയുന്നത്. കാമാഖ്യ നാരായണ സിങ് സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 27-നാണ് റിലീസ് ചെയ്യുന്നത്. അടുത്ത നാഷണൽ അവാർഡിനുള്ള ഐറ്റം ആണ് ചെയ്ത് വച്ചിരിക്കുന്നതെന്ന് പറഞ്ഞ് പരിഹസിക്കുന്നവരും ധാരാളമാണ്. നേരത്തെ റിലീസ് ചെയ്ത് ടീസറിനും വ്യാപകമായി ട്രോളുകളും വിമർശനങ്ങളും ഉയർന്നിരുന്നു.

