അനുരാഗ് കശ്യപ് അവതരിപ്പിച്ച് വെട്രിമാരന്‍ നിര്‍മിച്ച ‘ബാഡ് ഗേള്‍’ എന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കേഷനും സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് ലഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് കേന്ദ്ര സര്‍ക്കാരിനോട് യൂട്യൂബില്‍ നിന്നും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ചിത്രത്തിന്റെ ടീസര്‍ നീക്കം ചെയ്യാന്‍ ഉത്തരവിട്ടു.
‘വീഡിയോയില്‍ പരാമര്‍ശിച്ചിട്ടുള്ള ഉള്ളടക്കം കുട്ടികള്‍ കണ്ടാല്‍, അത് തീര്‍ച്ചയായും അവരുടെ മനസിനെ നശിപ്പിക്കും. കുട്ടികളെ സംരക്ഷിക്കുക എന്നത് എല്ലാ അര്‍ത്ഥത്തിലും സംസ്ഥാനത്തിന്റെ കടമയാണ്. ഓരോ പൗരന്റേയും സാമൂഹിക ഉത്തരവാദിത്തമാണത് എന്നും ജസറ്റിസ് പി. ധനബാല്‍ ഉത്തരവിൽ പറഞ്ഞു.
യൂട്യൂബിനെ കേസില്‍ ഒരു കക്ഷിയായി ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ടീസര്‍ ഓണ്‍ലൈനില്‍ ഉള്ളത് കുറ്റമാണെന്നും കേന്ദ്രം അത് പിന്‍വലിക്കാന്‍ വേഗത്തിലൽ നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. ഉചിതമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.
2025 ജനുവരി 26 ന് പുറത്തിറങ്ങിയ ടീസര്‍ കുട്ടികളുടെ അശ്ലീല ചിത്രമാണെന്നും പോക്‌സോ നിയമത്തിന്റെയും വിവരസാങ്കേതിക നിയമത്തിന്റെയും ലംഘനമാണെന്നും വാദിച്ചുകൊണ്ട് അഭിഭാഷകനും രണ്ട് കുട്ടികളുടെ പിതാവുമായ എസ് വെങ്കിടേഷ് ഉള്‍പ്പെടെ മൂന്ന് വ്യക്തികളാണ് ഹര്‍ജി സമര്‍പ്പിച്ചത്. ദേശീയ സൈബര്‍ ക്രൈം പോര്‍ട്ടല്‍, ദേശീയ വനിതാ കമ്മീഷന്‍ എന്നിവയുള്‍പ്പെടെ വിവിധ അധികാരികള്‍ക്ക് ഓണ്‍ലൈന്‍ പരാതികള്‍ നല്‍കിയിട്ടും നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും ഹര്‍ജിക്കാര്‍ പറഞ്ഞിരുന്നു.