ഡിടിഎച്ച് ഓപ്പറേറ്റര്‍മാര്‍ നല്‍കുന്ന ലൈസന്‍സ് ഫീസ് കുറയ്ക്കാനുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ വ്യക്തമാക്കി ഓള്‍ ഇന്ത്യ ഡിജിറ്റല്‍ കേബിള്‍ ഫെഡറേഷന്‍ ( എഐഡിസിഎഫ് ) ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് കത്തെഴുതി .
ഡിടിഎച്ച് ഓപ്പറേറ്റര്‍മാര്‍ക്കുള്ള ലൈസന്‍സ് ഫീസ് കുറയ്ക്കുന്നതും അത് ഒഴിവാക്കാന്‍ ശ്രമിക്കുന്നതും കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരും ഡിടിഎച്ച് ഓപ്പറേറ്റര്‍മാരും തമ്മിലുള്ള വിവിധ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും ഈ നീക്കം പൊതു ഖജനാവിന് കനത്ത നഷ്ടം ഉണ്ടാക്കുമെന്നും എഐഡിസിഎഫ് ആരോപിക്കുന്നു.
നിലവില്‍ കെയു ബാന്‍ഡിൽ ഡിടിഎച്ച് ഓപ്പറേറ്റര്‍മാര്‍ക്ക് അഡ്മിനിസ്‌ട്രേറ്റീവ് അടിസ്ഥാനത്തില്‍ സ്‌പെക്ട്രം സൗജന്യമായി അനുവദിച്ചിട്ടുണ്ട്. കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരേക്കാള്‍ ഘടനാപരവും വാണിജ്യപരവുമായ ആനുകൂല്യങ്ങള്‍ ഡിടിഎച്ച് ഓപ്പറേറ്റര്‍മാര്‍ ഇപ്പോൾ തന്നെ ആസ്വദിക്കുന്നുണ്ടെന്നും എഐഡിസിഎഫ് വ്യക്തമാക്കി.
‘ഡിടിഎച്ച് ഓപ്പറേറ്റര്‍മാർക്ക് സൗജന്യമായി സ്‌പെക്ട്രം ലഭിക്കുമ്പോൾ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ ROW (റൈറ്റ് ഓഫ് വേ ചാര്‍ജുകള്‍) യില്‍ ഗണ്യമായ നിക്ഷേപം വഹിക്കുന്നു. ഇത് ഓവര്‍ഹെഡ്, അണ്ടര്‍ഗ്രൗണ്ട് കേബിളുകള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള അനുമതി ചാര്‍ജുകള്‍ക്ക് പുറമേ പ്രതിവര്‍ഷം 3,000 രൂപ വരെ വരും. വിന്യസിച്ചിരിക്കുന്ന കേബിളുകളുടെ ഓവര്‍ഹെഡ്, അണ്ടര്‍ഗ്രൗണ്ട് കേബിളിംഗിന്റെ അറ്റകുറ്റപ്പണികള്‍ക്ക് പുറമേ ഭൂഗര്‍ഭ കേബിളിംഗിനായി കിലോമീറ്ററിന് 8 ലക്ഷം രൂപയുടെ മൂലധന ചെലവും വഹിക്കുന്നതായും വാർത്താവിതരണ മന്ത്രാലയത്തിന് നൽകിയ കത്തില്‍ പറയുന്നു.
കൂടാതെ, ഓരോ ഉപഭോക്താവിനെയും കണക്ട് ചെയ്യുന്നന്നതിന്, കേബിള്‍ ടിവി മള്‍ട്ടിസിസ്റ്റം ഓപ്പറേറ്ററും (MSO) ലോക്കല്‍ കേബിള്‍ ഓപ്പറേറ്ററും (LCO) ഏകദേശം 5,000 രൂപ മൂലധനച്ചെലവായി വഹിക്കണം. അതേസമയം പുതിയ ഉപഭോക്താക്കള്‍ക്കായി ഡിടിഎച്ച് ഓപ്പറേറ്റര്‍മാര്‍ കുറഞ്ഞ വര്‍ദ്ധനവ് മൂലധന ചെലവ് മാത്രമേ നേരിടുന്നുള്ളൂ.കൂടാതെ, മെയിൻറനൻസ് ചിലവുകളും ചിലവുകളും കേബിൾ ടിവിയിൽ അധികമാണെന്ന് എഐഡിസിഎഫ് അഭിപ്രായപ്പെട്ടു.
ഡിടിഎച്ച് ഓപ്പറേറ്റര്‍മാര്‍ക്കുള്ള ലൈസന്‍സ് ഫീസില്‍ എന്തെങ്കിലും കുറവ് വരുത്തുന്നത് വിപണിയെ അസ്ഥിരപ്പെടുത്തുക മാത്രമല്ല, കേബിള്‍ ടിവി വ്യവസായത്തെ നേരിട്ട് ആശ്രയിക്കുന്ന ഏകദേശം 10 ലക്ഷം ആളുകളുടെ ഉപജീവനമാര്‍ഗ്ഗത്തെ അപകടത്തിലാക്കുകയും ചെയ്യുമെന്ന് കേബിള്‍ എംഎസ്ഒകളുടെ സംഘടന ആരോപിക്കുന്നു.