സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തുന്ന ‘ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തിന്റെ പേര് നിർമ്മാതാക്കൾ ‘ ജാനകി V’ എന്ന് മാറ്റി. ആദ്യമിട്ട പേര് മാറ്റാന്‍ തയ്യാറാണെന്ന് നിര്‍മ്മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പേരിനൊപ്പം ഇനീഷ്യല്‍ കൂടി ചേര്‍ത്ത് പേര് ജാനകി വി എന്നാക്കി മാറ്റാമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ നിലപാട്. നേരത്തേ കഥാപാത്രത്തിന്റെ പേരിനൊപ്പം ഇനീഷ്യല്‍ ചേര്‍ക്കണമെന്നും ചിത്രത്തിന്റെ അവസാന ഭാഗത്തെ ക്രോസ് വിസ്താരത്തിനിടെ ജാനകി എന്ന് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും സെന്‍സര്‍ ബോര്‍ഡിന്റെ അഭിഭാഷകന്‍ കോടതില്‍ പറഞ്ഞിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ ഈ നിര്‍ദേശം നിര്‍മാതാക്കള്‍ അംഗീകരിക്കുകയായിരുന്നു.
ടൈറ്റിലില്‍ മുഴുവന്‍ പേരായ ജാനകി വിദ്യാധരന്‍ എന്നോ ജാനകി വി എന്നോ ഉപയോഗിക്കണമെന്നും അതുപോലെ 96 കട്ടുകള്‍ക്ക് പകരം കോടതിരംഗത്തിലെ ഒരു ഡയലോഗ് മ്യൂട്ട് ചെയ്യുകയും വേണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതെന്ന് നിര്‍മ്മാതാക്കള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ അഡ്വ. ഹാരിസ് ബീരാന്‍ പറഞ്ഞു. ജാനകി എന്ന പേര് ടൈറ്റിലില്‍ നിന്ന് ഒഴിവാക്കുന്നത് സാങ്കേതികമായും സാമ്പത്തികമായും ബുദ്ധിമുട്ടാണ്. ഇക്കാര്യം കോടതിയെ അറിയിച്ചപ്പോഴാണ് സെന്‍സര്‍ ബോര്‍ഡിന്റെ അഭിഭാഷകന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചതെന്നും ഹാരിസ് ബീരാന്‍ പറഞ്ഞു.
എഡിറ്റ് ചെയ്ത പുതിയ പതിപ്പ് 24 മണിക്കൂറിനകം സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കാനാണ് അണിയറക്കാരുടെ ശ്രമമെന്നാണ് ലഭിക്കുന്ന വിവരം. പുതിയ പതിപ്പ് ലഭിച്ച് മൂന്ന് ദിവസത്തിനകം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടത്. 24 മണിക്കൂറിനകം സിനിമ സമര്‍പ്പിച്ചാല്‍ ചൊവ്വാഴ്ച സര്‍ട്ടിഫിക്കറ്റ് ലഭിക്കും. അങ്ങനെയാണെങ്കില്‍ ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിക്കാമെന്നാണ് നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നത്.